ലഖ്നൗ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അനായാസ ജയം നേടി ലഖ്നൗ സൂപ്പർ ജയന്റ്സ്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 5 വിക്കറ്റിനാണ് സൂപ്പർ ജയന്റ്സ് ഹൈദരാബാദിനെ തകർത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ സ്പിൻ കരുത്തിൽ ലഖ്നൗ വരിഞ്ഞുമുറുക്കി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ, 16 ഓവറിൽ ലഖ്നൗ വിജയലക്ഷ്യം മറികടന്നു.
4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യ, 4 ഓവറിൽ 23 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ സ്പിന്നർ അമിത് മിശ്ര, ഓരോ വിക്കറ്റുകൾ വീതം പങ്കിട്ട യാഷ് ഠാക്കൂർ, രവി ബിഷ്ണോയ് എന്നിവർ ചേർന്നാണ് ഹൈദരാബാദിനെ പിടിച്ചു കെട്ടിയത്. രാഹുൽ ത്രിപാഠിയെ പുറത്താക്കാൻ അമിത് മിശ്ര എടുത്ത അതിമനോഹരമായ ക്യാച്ച് ശ്രദ്ധേയമായി.
35 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഓപ്പണർ അന്മോല്പ്രീത് സിംഗ് 31 റൺസെടുത്തു. 10 പന്തിൽ 2 സിക്സറുകൾ ഉൾപ്പെടെ 21 റൺസുമായി അബ്ദുൾ സമദ് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ സമ്മർദ്ദങ്ങളിലാതെ കളിച്ച ലഖ്നൗ അനായസമായി ദുർബലമായ ടോട്ടൽ പിന്തുടർന്നു, ഇടയ്ക്ക് വിക്കറ്റുകൾ വീണെങ്കിലും, കരുതലോടെ കളിച്ച ക്യാപ്ടൻ ഉൾപ്പെടെ ഉള്ളവരുടെ ഇന്നിംഗ്സുകൾ ലഖ്നൗവിന് മുതൽക്കൂട്ടായി. 35 റൺസെടുത്ത രാഹുൽ ആണ് ലഖ്നൗവിന്റെ ടോപ് സ്കോറർ. ബൗളിംഗിന് പുറമേ ബാറ്റിംഗിലും തിളങ്ങിയ ക്രുണാൽ പാണ്ഡ്യ 23 പന്തിൽ 34 റൺസ് നേടി.
ഹൈദരാബാദിനായി ആദിൽ റഷീദ് അവസാന നിമിഷം 2 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും, അപ്പോഴേക്കും ലഖ്നൗ ജയം ഉറപ്പിച്ചിരുന്നു. ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫറൂഖി, ഉമ്രാൻ മാലിക് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ജയത്തോടെ പോയിന്റ് പട്ടികയിൽ ലഖ്നൗ ഒന്നാമതെത്തി. 3 കളികളിൽ 2 ജയവും ഒരു തോൽവിയുമാണ് അവർക്ക് ഉള്ളത്. കളിച്ച 2 കളികളിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.
Discussion about this post