ഗുവാഹത്തി: നിരോധിത ഭീകര സംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റേയും ക്യാമ്പസ് ഫ്രണ്ടിന്റേയും പ്രവർത്തകർ അസമിൽ പിടിയിൽ. അസമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നിന്നും ഒന്നരലക്ഷം രൂപയും നാല് മൊബൈൽ ഫോണുകളും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും പിടിച്ചെടുത്തു.
എസ്ഡിപിഐയുമായി ബന്ധപ്പെട്ടുള്ള ചില കുറിപ്പുകളും ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിഎഫ്‌ഐ നേതാവ് ജാക്കീർ ഹുസൈൻ, പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബു സമ, ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ സാഹിദുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായതെന്ന് എഡിജിപി ഹിരേൻനാഥ് അറിയിച്ചു. പിഎഫ്ഐക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തെ വിലക്ക് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഡൽഹി ഹൈക്കോടതി കഴിഞ്ഞമാസം ശരിവച്ചിരുന്നു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎഫ്‌ഐക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
Discussion about this post