ന്യൂഡൽഹി: റംസാൻ മാസത്തിൽ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദിൽ അംഗശുദ്ധി(വുസു) നടത്താൻ മികച്ച സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഇന്ന് ഹർജി നൽകിയത്. 14ാം തിയതി ഹർജി സുപ്രീംകോടതി പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന വാദം പരിഗണിച്ചാണ് അംഗശുദ്ധി വരുത്താൻ ഉപയോഗിച്ചിരുന്ന സ്ഥലം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സീൽ ചെയ്യാൻ കോടതി നിർദ്ദേശിച്ചത്.
ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടുന്ന ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. റംസാൻ വ്രതാരംഭം ചൂണ്ടിക്കാട്ടിയാണ് ഉടൻ ഹർജി പരിഗണിക്കണമെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹമ്മദി അഭ്യർത്ഥിച്ചത്. നിലവിൽ ഡ്രമ്മിൽ വെള്ളം നിറച്ചാണ് വിശ്വാസികൾ വുസു നിർവഹിക്കുന്നത്. റംസാൻ മാസമായതിനാൽ കൂടുതൽ വിശ്വാസികൾ മസ്ജിദിലെത്തുമെന്നും മികച്ച സംവിധാനം ഒരുക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
അതേസമയം ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ള എല്ലാ ഹർജികളും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം സമർപ്പിച്ചിട്ടുള്ള ഹർജി ഈ മാസം 21ന് വാദം കേൾക്കും. അഞ്ച് തവണയോളം ഹർജി മാറ്റിവച്ച ശേഷമാണ് ഈ മാസം പരിഗണിക്കാനിരിക്കുന്നത്. സർവേ കമ്മീഷണറെ നിയമിക്കുന്നതിനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അഞ്ജുമൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീലിന് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും ഹിന്ദു പക്ഷത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post