ഇടുക്കി: പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വീട് ആക്രമിച്ച് അരിക്കൊമ്പൻ. സൂര്യനെല്ലി വനവാസി കോളനിയിലെ ലീലയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഉടനെ ലീലയും മറ്റുള്ളവരും വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വീട്ടിലെ അടുക്കളയും മുൻവശവുമാണ് ആന ഇടിച്ച് തകർത്തത്. ഏറെ നേരം അവിടെ നിന്ന ആനയെ പിന്നീട് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു.
അതേസമയം അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്ത് എത്തിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായി മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. വൈകീട്ട് ആറ് മണിവരെയാണ് ഹർത്താൽ. ഇതിനിടെ വാഴച്ചാലിൽ നടത്താനിരുന്ന ട്രയൽ റൺ നാട്ടുകാർ തടഞ്ഞു. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഇത് വഴിയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ട്രയൽ റൺ. ലോറികൾ തടഞ്ഞ് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
Discussion about this post