കൊച്ചി: ബി.ജെ.പിയുടെ കേരള കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നേതൃത്വം. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്നും കോർ കമ്മിറ്റി വിലയിരുത്തി.
ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയത്തിൽ എത്തി പ്രാർത്ഥനയുടെ ഭാഗമാവുന്നത്. പ്രധാനമന്ത്രിയുടെ ചരിത്രപരമായ നീക്കത്തെ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി അഭിനന്ദിക്കുന്നതായും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭാരതീയ ജനതാ പാർട്ടി വിഭാവന ചെയ്യുന്ന സർവ്വ മത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാന മന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയതായും കോർ കമ്മിറ്റി വിലയിരുത്തി.
കേരളത്തിലെ ഇടത്- വലത് മുന്നണികൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്‌ളാദകരമാണെന്നും കോർ കമ്മിറ്റി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഏപ്രിൽ 25 ലെ കേരള സന്ദർശനത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും കോർ കമ്മിറ്റി വിലയിരുത്തി.
Discussion about this post