ശ്രീനഗർ: നിർമ്മാണം പുരോഗമിക്കുന്ന ജമ്മു- ശ്രീനഗർ ഇടനാഴി സന്ദർശിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെയെത്തിയത്. ജമ്മു- ഉദംപൂർ-രാംപാൻ- ബനിഹാൽ- ശ്രീനഗർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഇത്.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം നിമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഇവർക്കൊപ്പം കേന്ദ്ര മന്ത്രിമാരായ വി.കെ സിംഗ്, ജിതേന്ദ്ര സിംഗ് എന്നിവരും ഉണ്ടായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധികൃതരിൽ നിന്നും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. ഇതിന് പുറമേ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളോടും സംവദിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി മൂന്ന് ഇടനാഴികൾ ആണ് നിർമ്മിക്കുന്നത്. 35,000 കോടി രൂപയാണ് ഇതിന് ചിലവ്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളാണ് നിലവിൽ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്ര ദുഷ്‌കരമാക്കുന്നത്. ഇത് കൂടാതെ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന സമയങ്ങളിൽ ഇതുവഴി വാഹനങ്ങൾക്ക് കടന്ന് പോകാൻ പോലും കഴിയാറില്ല. ഈ സാഹചര്യത്തിലാണ് ഇരു സ്ഥലങ്ങളെയും ബന്ധിപ്പിച്ച് ഇടനാഴി നിർമ്മിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
ആദ്യ ഇടനാഴിയിലെ 250 കിലോ മീറ്റർ ദൈർഘ്യമേറിയ പാതയുടെ 210 കിലോ മീറ്റർ പൂർത്തിയായിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനായി നാല് വരി പാതയാണ് ഇവിടെ നിർമ്മിക്കുന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ഇവിടെ ഇടനാഴി നിർമ്മിക്കുന്നത്.
Discussion about this post