ഝാൻസി: പ്രതിയും ഗുണ്ടാത്തലവനുമായ ആദിക് മുഹമ്മദിന്റെ മകൻ അസദ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിലാണ് അസദ് കൊല്ലപ്പെടുന്നത്. യുപിയിലെ ഝാൻസിയിലാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഗുലാമും കൊല്ലപ്പെട്ടു. യുപിയിൽ എംഎൽഎ വധക്കേസ് സാക്ഷിയായ ഉമേഷ്പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇവരെ തിരഞ്ഞു വരികയായിരുന്നു.
അസദിനെ പറ്റി വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ സംഘത്തിന് നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. പിന്നാലെ ഉണ്ടായ വെടിവയ്പ്പിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു അഭിഭാഷകനായ ഉമേഷ് പാൽ. ഫെബ്രുവരി 24ന് പ്രയാഗ്രാജിലെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഉമേഷ് പാൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന് സുരക്ഷ നൽകാനെത്തിയ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post