യുകെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി ലഭിക്കുക 68 കോടി രൂപ. ഡിസംബർ അവസാനം വരെയുള്ള കണക്ക് അനുസരിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് കമ്പനിയിൽ 3.89 കോടി ഓഹരികളാണ് ഉള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് 17.50 രൂപയാണ് ഇൻഫോസിസ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇപ്പോഴും അക്ഷതയ്ക്ക് കമ്പനിയിൽ 3.89 കോടി ഓഹരികൾ ഉണ്ടെങ്കിൽ 68 കോടി രൂപ ലാഭവിഹിതത്തിന് അർഹതയുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഫോസിസ് പ്രഖ്യാപിച്ച ഓഹരിയൊന്നിന് 16.50 രൂപയുടെ ഇടക്കാല ലാഭവിഹിതം കൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തത്തിൽ 132.4 കോടി രൂപയാണ് അക്ഷതയ്ക്ക് ലഭിക്കുക.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് ഓഹരിയൊന്നിന് മുപ്പത്തിയൊന്ന് രൂപയാണ് ലാഭവിഹിതമായി നൽകിയത്. അന്ന് 120.76 കോടി രൂപയാണ് അക്ഷതയ്ക്ക് ലഭിച്ചത്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ ഇൻഫോസിസ് ഓഹരി ഒന്നിന് 1,388.60 രൂപയാണ് വില. ഇതുപ്രകാരം കമ്പനിയിൽ 5,400 കോടി രൂപയുടെ ഓഹരികളാണ് അക്ഷതയ്ക്കുള്ളത്.
ഇന്ത്യയിൽ ഏറ്റവും മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് സ്ഥാനമേറ്റത്. ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഋഷി സുനക്. സുനക് ബ്രിട്ടീഷ് പൗരനാണെങ്കിലും ഭാര്യ അക്ഷത ഇന്ത്യൻ പൗരയാണ്.
എഴുത്തുകാരിയും ജീവകാരുണ്യപ്രവർത്തകയും ഈ വർഷത്തെ പത്മ അവാർഡ് ജേതാവുമായ സുധ മൂർത്തിയാണ് അക്ഷതയുടെ മാതാവ്. സുധ മൂർത്തിയുടെ ജന്മദേശമായ കർണ്ണാടകയിലെ ഹുബള്ളിയിലാണ് അക്ഷതയുടെ ജനനം. ബെംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അക്ഷത കാലിഫോർണിയയിലെ ക്ലെയർമോണ്ട് മക്കെന്ന കോളേജിൽ നിന്നും എക്കണോമിക്സിലും ഫ്രെഞ്ചിലും ഇരട്ട ബിരുദം കരസ്ഥമാക്കി. ഇതുകൂടാതെ ഫാഷൻ ഡിസൈനിംഗിൽ ഡിപ്ലോമയും അക്ഷത നേടിയിട്ടുണ്ട്. ശേഷം സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ എംബിഎ ചെയ്യുമ്പോഴാണ് അക്ഷത ഋഷി സുനകിനെ കണ്ടുമുട്ടുന്നത്.
2009ലായിരുന്നു ഇരുവരുടെയും വിവാഹം.
Discussion about this post