തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സർക്കാർ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏറെ പ്രയാസമുള്ള പുനരധിവാസ പദ്ധതിയാണിത്. പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത്. സുരക്ഷിതമായ, ജനവാസ മേഖല അല്ലാത്ത സ്ഥലം ഇല്ലെന്ന് വനം വകുപ്പ് കണ്ടെത്തി. സങ്കീർണതകൾ സുപ്രീം കോടതിയിൽ ധരിപ്പിക്കുയും സമയം നീട്ടി നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് തന്നെ ഓൺലൈൻ ആയി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും ശശീന്ദ്രൻ പറയുന്നു.
നേരത്തെ പിടികൂടിയ കാട്ടാനകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നുണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടു. ആനപ്രേമി സംഘം, പരിസ്ഥിതി വാദം എന്നിവയ്ക്ക് അമിത പ്രാധാന്യം കോടതി നൽകിയതായി തോന്നുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്, വന്യജീവി സംരക്ഷണ നിയമത്തിലെ സെഷൻ 11പ്രകാരം നടപടി എടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
Discussion about this post