ബംഗലൂരു: നാല് സംസ്ഥാനങ്ങളിൽ ജനപ്രതിനിധി ഇല്ലെങ്കിൽ ദേശീയ പാർട്ടി എന്ന പദവിക്ക് മേൽ ചോദ്യചിഹ്നം ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ, കർണാടകയിൽ ഒരു സീറ്റിലെങ്കിലും ജയിക്കാൻ പതിനെട്ടടവും പയറ്റാനൊരുങ്ങി സിപിഎം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഹകരിക്കാൻ സിപിഎം ധാരണയിലെത്തി. നിലവിൽ കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ് സിപിഎമ്മിന് ജനപ്രതിനിധികൾ ഉള്ളത്.
കർണാടകയിൽ സിപിഎമ്മിന് ഒരു എം എൽ എ പോലുമില്ല. ഈ സാഹചര്യത്തിൽ, കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ബാഗേപള്ളിയിൽ സിപിഎം മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇവിടെ സിപിഎമ്മിന് വേണ്ടി ജെഡിഎസ് മത്സരത്തിൽ നിന്ന് പിന്മാറുമെന്നാണ് സൂചന. 1994ലും 2004ലും സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച ജി വി ശ്രീരാമ റെഡ്ഡി ഇവിടെ വിജയിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിനോട് ചേർന്നുകിടക്കുന്ന മണ്ഡലമാണ് ബാഗേപള്ളി.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ ഇല്ലാത്തതിനാൽ സിപിഐക്കും എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും അടുത്തയിടെ ദേശീയ പാർട്ടി പദവി നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് പിടിച്ചു നിൽക്കാനുള്ള സകല അടവും പയറ്റാനൊരുങ്ങി സിപിഎം രംഗത്ത് വരുന്നത്. സിപിഎമ്മും ജെഡിഎസും തമ്മിൽ സഹകരിക്കാൻ ധാരണയായതോടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി എന്ന സ്വപ്നം പൊടിതട്ടിയെടുക്കാൻ ബി ആർ എസും മറ്റ് പാർട്ടികളും ഒരുങ്ങുന്നതായും സൂചനയുണ്ട്. കോൺഗ്രസ് ഈ ശ്രമങ്ങളെ ആശങ്കയോടെ നോക്കിക്കാണുകയാണ്.
Discussion about this post