ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ലഹരി വസ്തുക്കളാണ് സേനാംഗങ്ങൾ കണ്ടെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ വ്യാപകമാക്കി.
അമൃത്‌സറിലെ ഇന്ത്യ- പാക് അതിർത്തിയ്ക്ക് സമീപമാണ് ഡ്രോൺ ലഹരിമരുന്ന് നിക്ഷേപിച്ചത്. ഇതിന് ശേഷം തിരികെ പോകുന്നതിനിടെ ഡ്രോൺ ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കണ്ടയുടനെ വെടിയുതിർത്തെങ്കിലും ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയി. ഇതിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തു പിടിച്ചെടുത്തത്.
മാരക ലഹരിമരുന്നായ ഹെറോയിൻ ആണ് കണ്ടെത്തിയത്. 3.20 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നു. അതിർത്തിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബച്ചിവിന്ദ് ഗ്രാമത്തിലെ ഗോതമ്പ് പാടത്ത് ആയിരുന്നു ലഹരി നിക്ഷേപിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള ബാഗിലാക്കിയായിരുന്നു ഹെറോയിൻ നിക്ഷേപിച്ചത്. ഇതിനൊപ്പം ഒരു ഇരുമ്പുകൊണ്ടുള്ള വളയവും ഉണ്ടായിരുന്നു.
സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിൽ പാകിസ്താനിൽ നിന്നുള്ള ഭീകരരോ ചാരന്മാരോ പതിയിരിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ഇവർക്ക് വേണ്ടിയാണ് ഹെറോയിൻ എത്തിച്ചത് എന്നും സംശയിക്കുന്നുണ്ട്.
Discussion about this post