ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഇന്നലെ രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പ്രത്യേക ഡിജി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ക്രമസമാധാന നില വിലയിരുത്തുന്നതിനും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇന്നലെ യോഗം ചേർന്നത്. ഉദ്യോഗസ്ഥരിൽ നിന്നും മുഴുവൻ വിവരങ്ങളും ലഭിച്ച ശേഷമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കാൻ അദ്ദേഹം ഉത്തരവിട്ടത്. പ്രതികളായ മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നും വിശദ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ഉമേഷ് പാൽ കൊലക്കേസിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. മാദ്ധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ മൂന്ന് പേർ ആണ് കൊലയാളികൾ. മാദ്ധ്യമങ്ങളോട് അതീഖും സഹോദരനും സംസാരിക്കുന്നതിനിടെ ഇവർ പോയിന്റ് ബ്ലാങ്കിൽ നിന്നും വെടിയുതിർക്കുകയായിരുന്നു.അപ്പോൾ തന്നെ പോലീസ് സംഘം പ്രതികളെ പിടികൂടുകയും ചെയ്തു.
Discussion about this post