കശ്മീർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന്റെ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. ജൂലൈ ഒന്നിനാണ് യാത്ര തുടങ്ങുന്നത്. 62 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഓഗസ്റ്റ് 31ന് അവസാനിക്കും. തടസങ്ങളില്ലാതെ യാത്രക്കാർക്ക് സുഗമമായ തീർത്ഥാടനം ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ വ്യക്തമാക്കി.
ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് യാത്രാസംഘങ്ങൾ പുറപ്പെടുന്നുണ്ട്. അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നിന്നും ഗന്ദർബാൽ ജില്ലയിലെ ബാൽട്ടലിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്.ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിന്റെ നേതൃത്വത്തിൽ ഭക്തർക്ക് വേണ്ടി രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിലെ ആരതി തത്സമയ സംപ്രേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. യാത്രയെ കുറിച്ചും പ്രദേശത്തെ കാലാവസ്ഥയെക്കുറിച്ചും ഉൾപ്പെടെ നിരവധി വിവരങ്ങൾ ആളുകളിലേക്ക് തത്സമയം എത്തിക്കുന്നതിന് വേണ്ടി മൊബൈൽ ആപ്പും ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഇത് ഡോൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കും.
13 മുതൽ 70 വയസ് വരെ പ്രായമുള്ള ആർക്കും തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാം. ബാങ്കുകൾ വഴിയുള്ള മുൻകൂർ രജിസ്‌ട്രേഷന് ഒരാൾക്ക് 120 രൂപയാണ് ഈടാക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷന് ഒരാൾക്ക് 220 രൂപയും ഗ്രൂപ്പ് രജിസ്‌ട്രേഷന് ഒരാൾക്ക് 220 രൂപയയും എൻആർഐ തീർത്ഥാടകർക്ക് 1520 രൂപയുമാണ് ഈടാക്കുന്നത്. യാത്രയ്ക്ക് അനുമതി ലഭിക്കുന്നവർ ആധാർ കയ്യിൽ കരുതേണ്ടതാണ്. ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://jksasb.nic.in വഴിയാണ് ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ എസ്എഎസ്ബിയുടെ മൊബൈൽ ആപ്പിലും ഓൺലൈൻ രജിസ്‌ട്രേഷനായുള്ള ലിങ്ക് ലഭ്യമാണ്. യാത്രയ്ക്ക് ആവശ്യമായ രേഖകളെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.
Discussion about this post