ന്യൂഡൽഹി : ഉമേഷ് പാൽ കൊലക്കേസിലെ ജീവച്ചിരിക്കുന്ന ഒരേയൊരു പ്രതി ഗുഡ്ഡു മുസ്ലീം കർണാടകയിലുള്ളതായി വിവരം. ഇയാളെ കർണാടകയിൽ ചിലർ കണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉമേഷ് പാലിനെ പരസ്യമായി വെടിവെച്ച് കൊന്ന കേസിലെ അവശേഷിക്കുന്ന ഒരേയൊരു പ്രതിയാണ് ഗുഡ്ഡു മുസ്ലീം. മറ്റ് ആറ് പേരും ഇതിനോടകം കൊല്ലപ്പെട്ടു. അധോലോക നായകന്മാർക്കിടയിൽ പേരുകേട്ട ഗുഡ്ഡുു മുസ്ലീം, ഗ്രനേഡുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനാണ്. അക്രമികളായ ഗുണ്ടാ നേതാക്കൾ ആളുകളെ വെടിവച്ചല്ല, മറിച്ച് ബോംബ് എറിഞ്ഞാണ് കൊല്ലുക എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഉമേഷ് പാലിന് നേരെ ബോംബെറിഞ്ഞത് ഗുഡ്ഡുവാണ്.
ധനഞ്ജയ് സിംഗ്, അഭയ് സിംഗ്, മുക്താർ അൻസാരി എന്നീ ഡോണുകളുടെ കൂട്ടാളിയായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ആതിഖ് അഹമ്മദിനൊപ്പമാണ് ഗുഡ്ഡു. ലക്നൗവിലെ പീറ്റർ ഗോമസ് കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ലക്നൗ പോലീസ് സ്റ്റേഷന് സമീപം ബോംബ് വെച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദ്, മകൻ അസദ്, കൂട്ടാളികളായ അർബാസ്, വിജയ് ചൗധരി എന്ന ഉസ്മാൻ, ഗുലാം ഹസൻ എന്നിവരാണ് രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത്. ഫെബ്രുവരി 27 ന് പ്രയാഗ്‌രാജിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഉമേഷ് പാലിനെ കൊലപ്പെടുത്തിയ സംഘത്തിന്റെ എസ്‌യുവി ഓടിച്ച അർബാസ് കൊല്ലപ്പെട്ടത്. ഇതിനുശേഷം മാർച്ച് ആറിന് പ്രയാഗ്‌രാജിൽ വെച്ച് ഏറ്റുമുട്ടലിൽ വിജയ് എന്ന ഉസ്മാൻ കൊല്ലപ്പെട്ടു. ഇരുവരും ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്.
ഏപ്രിൽ 13 ന് ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ ആതിഖിന്റെ മകൻ അസദും ഗുലാമും മരിച്ചു. ആതിഖിന്റെ സഹായികളായ ഗുഡ്ഡു മുസ്ലീം, അർമാൻ, സാബിർ എന്നിവർ ഒളിവിലാണ്. എല്ലാവരുടെയും തലയ്ക്ക് പോലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ആതിഖ് അഹമ്മദും അഷ്‌റഫും ശനിയാഴ്ച രാത്രിയാണ് അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മാദ്ധ്യമപ്രവർത്തകൻ എന്ന വ്യാജേന എത്തിയ അക്രമികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
Discussion about this post