ന്യൂഡൽഹി: തിരികെ ബിജെപിയിലേക്ക് വരികയാണെന്ന സൂചനകൾ നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി. താൻ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും, ബിജെപി ക്യാമ്പിലേക്ക് തിരികെ മടങ്ങാൻ താത്പര്യമുള്ളതിനാൽ ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ ആഗ്രഹിക്കുന്നു എന്നുമാണ് മുകുൾ റോയി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
” ഞാൻ ബിജെപിയുടെ നിയമസഭാംഗമാണ്. ബിജെപിക്കൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ താമസിക്കാനുള്ള സൗകര്യങ്ങളെല്ലാം എനിക്ക് പാർട്ടി ഒരുക്കി നൽകിയിട്ടുണ്ട്. എനിക്ക് അമിത് ഷായെ കാണാനും ജെപി നദ്ദയോട് സംസാരിക്കാനും ആഗ്രഹമുണ്ടെന്നും അദ്ദേഹം ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുറച്ചുകാലമായി തനിക്ക് സുഖമില്ലാതിരുന്നതിനാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകും. ഇനി തൃണമൂൽ കോൺഗ്രസുമായി ബന്ധമുണ്ടാകില്ലെന്ന് ആത്മവിശ്വാസമുണ്ട്. മകൻ ശുഭരാംഘ്‌സു ബിജെപിയിൽ ചേരണമെന്നാണ് ആഗ്രഹമെന്നും മുകുൾ റോയി പറയുന്നു.
തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുകുൾ റോയി 2017ലാണ് ബിജെപിയിൽ ചേരുന്നത്. 2011ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ നിയമസഭാംഗത്വം രാജി വയ്ക്കാതെ അദ്ദേഹം വീണ്ടും തൃണമൂലിന്റെ ഭാഗമായി മാറുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹം പൊതുവേദികളിൽ സജീവമായിരുന്നില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ബംഗാൾ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും മുകുൾ റോയ് രാജിവച്ചിരുന്നു.
Discussion about this post