ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസിലെ ജീവിച്ചിരിക്കുന്ന മുഖ്യ പ്രതിയായ 51 വയസുകാരി ഷായിസ്ത പർവീണിനായി വലവിരിച്ച് ഉത്തർ പ്രദേശ് പോലീസ്. പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് മരിച്ച കൊടും ക്രിമിനൽ അതീഖ് അഹമ്മദിന്റെ ഭാര്യയാണ് ഷായിസ്ത. അതീഖ് അഹമ്മദിന്റെ ക്രിമിനൽ സാമ്രാജ്യത്തിലെ റാണിയായ ഷായിസ്തയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയാണ് ഉത്തർ പ്രദേശ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ ഇടവേളയിലാണ് ഷായിസ്തയുടെ മകനും ഭർത്താവും കൊല്ലപ്പെട്ടത്. പോലീസ് ഏറ്റുമുട്ടലിൽ മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടതിന്റെ രണ്ടാം ദിവസമാണ് ഭർത്താവ് അതീഖ് അഹമ്മദിനെയും ഭർതൃസഹോദരൻ അഷറഫ് അഹമ്മദിനെയും അക്രമികൾ വെടിവെച്ച് കൊന്നത്. മകന്റെ സംസ്കാര ചടങ്ങുകൾക്കും ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്കും ഷായിസ്ത എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവർ എത്തിയിരുന്നില്ല.
ഷായിസ്തയുടെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. 1996ൽ അതീഖ് അഹമ്മദുമായുള്ള വിവാഹം നടക്കുന്നത് വരെ അവർക്ക് യാതൊരു വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ല. പന്ത്രണ്ടാം ക്ലാസ് വരെ അവർ പഠിച്ചിട്ടുണ്ട്.
2009ൽ പ്രയാഗ് രാജിൽ ഷായിസ്തയുടെ പേരിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് വഞ്ചനാ കേസുകളും ഒരു കൊലക്കേസും. 2021ൽ ഷായിസ്ത അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിലൂടെ രാഷ്ട്രീയത്തിലെത്തി. തുടർന്ന് ബി എസ് പിയിൽ ചേർന്നു. വരാനിരിക്കുന്ന പ്രയാഗ് രാജ് മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു, ബി എസ് പി പ്രവർത്തകയായ ഷായിസ്ത. എന്നാൽ, ഉമേഷ് പാൽ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ, ബി എസ് പി അദ്ധ്യക്ഷ മായാവതി ഷായിസ്തയ്ക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
ഉമേഷ് പാലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്ന ഷായിസ്ത, കുറ്റകൃത്യത്തിലും നേരിട്ട് പങ്കെടുത്തു. അതീഖ് അഹമ്മദ് ജയിലിലായപ്പോൾ, അയാളുടെ ക്രിമിനൽ സാമ്രാജ്യത്തെ പിന്നിലിരുന്ന് നയിച്ചു.
അതീഖ് അഹമ്മദ് ഗ്യാംഗിൽ ‘ഗോഡ്മദർ‘ എന്നായിരുന്നു ഷായിസ്ത പർവീൺ അറിയപ്പെട്ടിരുന്നത്. അതീഖ് അഹമ്മദ് അനധികൃതമായി പിടിച്ചെടുക്കുന്ന ഭൂമി രജിസ്റ്റർ ചെയ്യുന്നത് ഷായിസ്തയുടെ പേരിലായിരുന്നു. ഇത്തരത്തിൽ ഇവരുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് ഉള്ളതായാണ് വിവരം.
നിലവിൽ ഭർത്താവിന്റെ മരണത്തിന് ശേഷമുള്ള കർമ്മങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി ഷായിസ്ത പർവീൺ രഹസ്യസങ്കേതത്തിൽ കഴിയുകയാണ് എന്നാണ് പോലീസ് കരുതുന്നത്. ഇവർക്കും, സംഘത്തിലെ ബോംബ് നിർമാതാവ് ഗുഡ്ഡു മുസ്ലീമിനും വേണ്ടി സമീപ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് ഉത്തർ പ്രദേശ് പോലീസ്.
Discussion about this post