ചെന്നൈ : കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയത്തിനും (Delimitation) ഭരണഘടനാ ഭേദഗതി നീക്കങ്ങൾക്കുമെതിരെ ശക്തമായ രാഷ്ട്രീയ നീക്കങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. ലോക്‌സഭയിലെ ആകെ അംഗസംഖ്യ നിലവിലുള്ള 543 ആയി തന്നെ സ്ഥിരമായി നിലനിർത്തണമെന്നും, സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് അനുപാതത്തിൽ മാറ്റം വരുത്തരുതെന്നും ആവശ്യപ്പെടുന്ന ചരിത്രപരമായ പ്രമേയം വിജയ് തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണ്ണയം വഴി പാർലമെന്റിലെ പ്രാതിനിധ്യം കുത്തനെ കുറയുമെന്ന ആശങ്ക മുൻനിർത്തിയാണ് തമിഴ്‌നാട് സർക്കാർ ഈ നിർണ്ണായക പ്രമേയവുമായി മുന്നോട്ടുവന്നത്.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമനിർമ്മാണങ്ങളിലൂടെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിയാലും അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും, വടക്കൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ വൻ ആധിപത്യം നൽകുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. 1971-ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള സീറ്റ് വിഭജനം തുടരണമെന്നും ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള 2.2:1 എന്ന അനുപാതം നിലനിർത്തണമെന്നുമാണ് തമിഴ്‌നാടിന്റെ പ്രധാന ആവശ്യം. കൂടാതെ, മണ്ഡല പുനർനിർണ്ണയ നടപടികൾക്കായി കാത്തുനിൽക്കാതെ നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളിൽ തന്നെ 33 ശതമാനം വനിതാ സംവരണം 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ഉടൻ നടപ്പിലാക്കണമെന്നും സഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ചെന്നൈയിൽ വിജയ് വിളിച്ചുചേർത്ത തമിഴ്‌നാട്ടിൽ നിന്നുള്ള എം.പിമാരുടെ പ്രത്യേക യോഗത്തിൽ കോൺഗ്രസ്, വി.സി.കെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ പങ്കെടുത്ത് പിന്തുണയറിയിച്ചിരുന്നു. എന്നാൽ മുൻ ഭരണകക്ഷിയായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും യോഗത്തിൽ നിന്ന് വിട്ടുനിന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. തമിഴ്‌നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങളും പങ്കാളിത്തവും കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ്, സംസ്ഥാന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പോരാടുമെന്നും പ്രഖ്യാപിച്ചു.








