മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ എകദിന പരമ്പരയ്ക്കിടെ വാതുവെപ്പുകാരൻ തന്നെ സമീപിച്ചിരുന്നതായി ബിസിസിഐക്ക് വിവരം നൽകി പേസ് ബൗളർ മുഹമ്മദ് സിറാജ്. ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിനാണ് സിറാജ് വിവരങ്ങൾ കൈമാറിയത്. വാതുവെപ്പിൽ ധാരാളം പണം നഷ്ടമായ അപരിചിതനായ ഒരാൾ തന്നെ സമീപിച്ച്, ടീമിന്റെ ആഭ്യന്തര വിവരങ്ങൾ ആരായുകയായിരുന്നു എന്നാണ് സിറാജ് ബിസിസിഐയെ അറിയിച്ചത്.
എന്നാൽ, വാതുവെപ്പ് മാഫിയ സംഘമല്ല മുഹമ്മദ് സിറാജിനെ സമീപിച്ചതെന്നും ക്രിക്കറ്റ് വാതുവെപ്പിന് അടിമയായ ഒരു ഡ്രൈവർ ആയിരുന്നു അതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായതെന്ന് ബിസിസിഐ വക്താവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. വാതുവെപ്പിൽ അയാൾക്ക് വലിയ തുക നഷ്ടമായിരുന്നുവെന്നും ബിസിസിഐ കണ്ടെത്തി.
സംഭവം മുഹമ്മദ് സിറാജ് ഉടൻ തന്നെ ബിസിസിഐയെ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികൾ പ്രതിയെ പിടികൂടിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷണത്തെ തുടർന്നേ വ്യക്തമാകൂവെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടന്ന ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവം.
വാതുവെപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും സമീപിച്ചാൽ സംഭവം ഉടൻ തന്നെ ബന്ധപ്പെട്ട ക്രിക്കറ്റ് ബോർഡുകളുടെ അഴിമതിവിരുദ്ധ യൂണിറ്റുകളെ അറിയിക്കണം എന്നാണ് ഐസിസിയുടെ ചട്ടം. ഇതിൽ വീഴ്ച വരുത്തിയതിന് 2018ൽ ബംഗ്ലാദേശ് ക്യാപ്ടൻ ഷകീബ് അൽ ഹസൻ സസ്പെൻഷൻ നേരിട്ടിരുന്നു.
Discussion about this post