മൊഹാലി: 2023 ഐപിഎല്ലിൽ ആദ്യ എവേ മത്സര വിജയം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിംഗ്സിനെ 24 റൺസിനാണ് മൊഹാലിയിൽ കോലിപ്പട തകർത്തത്. ഫാഫ് ഡുപ്ലെസിയുടെയും വിരാട് കോഹ്ലിയുടെയും വെടിക്കെട്ട് ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിംഗുമാണ് ബാംഗ്ലൂരിന് ഗംഭീര വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടമായെങ്കിലും, മികച്ച ബാറ്റിംഗ് പുറത്തെടുത്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ക്യാപ്ടന്റെ റോളിലിറങ്ങിയ കോഹ്ലിയും, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡുപ്ലെസിയും ചേർന്ന് ബാംഗ്ലൂരിനെ ഓപ്പണിംഗ് വിക്കറ്റിൽ 16.1 ഓവറിൽ 137ൽ എത്തിച്ചു. ഡുപ്ലെസി 56 പന്തിൽ 5 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 84 റൺസ് നേടി. കോഹ്ലി 47 പന്തിൽ 59 റൺസ് നേടി.
കോഹ്ലിയും ഡുപ്ലെസിയും വീണതോടെ, ബാംഗ്ലൂരിന്റെ സ്കോറിംഗിന് വേഗത കുറഞ്ഞു. ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിന് പുറത്തായത് അവർക്ക് തിരിച്ചടിയായി. പഞ്ചാബിന് വേണ്ടി ഹർദീപ് ബ്രാർ 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറിൽ 150 റൺസിൽ അവസാനിച്ചു. 46 റൺസെടുത്ത ഓപ്പണർ പ്രഭ്സിമ്രാൻ സിംഗും അവസാന നിമിഷം ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് 27 പന്തിൽ 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ്മയുമൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനാകാത്തത് പഞ്ചാബിന്റെ തോൽവിയിൽ നിർണായകമായി.
4 ഓവറിൽ 21 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസർ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. 2 വിക്കറ്റെടുത്ത വാനിന്ദു ഹസരംഗയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷൽ പട്ടേലും വെയ്ൻ പാർണലും സിറാജിന് മികച്ച പിന്തുണ നൽകി. സിറാജാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇന്നത്തെ ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പഞ്ചാബ് കിംഗ്സ് ഏഴാം സ്ഥാനത്താണ്.
Discussion about this post