ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ, കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ആക്രമണം നടന്ന സ്ഥലം സൈന്യം നിയന്ത്രണത്തിലാക്കിയെന്നും ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയെന്നുമാണ് റിപ്പോർട്ട്. ആക്രമണത്തെ കുറിച്ച് രാജ്യരക്ഷാ മന്ത്രിയോട് വിശദീകരിച്ച കരസേന മേധാവി, സ്ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു.
സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭീകരവിരുദ്ധ ദൗത്യത്തിൽ പങ്കാളികളായിരുന്ന രാഷ്ട്രീയ റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് സൈന്യം പ്രസ്താവന ഇറക്കി.
ആക്രമണം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്. ഇവയെ ആസ്പദമാക്കി പരിശോധന തുടരുകയാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ആക്രമണം നടന്ന പൂഞ്ച് മേഖലയിലെ ബി ജി സെക്ടറിലെ ഭട്ട ദുരിയൻ പ്രദേശം പൂർണമായും നിരീക്ഷണ വലയത്തിലാണ്.
Discussion about this post