ന്യൂഡൽഹി : ജമ്മു കഷ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആരദാഞ്ജലി അർപ്പിച്ച് സൈനിക ഉദ്യോഗസ്ഥർ. രജൗരിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരെത്തി പുഷ്പചക്രം അർപ്പിച്ചു. നിരവധി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
പൂഞ്ച് ജില്ലയിൽ ലഷ്‌കർ-ഇ-ത്വായ്ബ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാൻമാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തതാണ് വാഹനത്തിന് തീപിടിക്കാൻ കാരണമായതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.
പഞ്ചാബ് സ്വദേശികളായ ഹവിൽദാർ മൻദീപ് സിംഗ്, ലാൻസ് നായിക് കുൽവന്ത് സിംഗ്, സെപ് ഹർകൃഷൻ സിംഗ്, സെപ് സേവക് സിംഗ്, ഒഡീഷ സ്വദേശിയായ ലാൻസ് നായിക് ദേബാശിഷ് ബിസ്വാൾ എന്നിവരാണ് വീരമൃത്യു വരിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിന്യസിച്ച സൈനികരാണിവർ.
അതേസമയം, വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശികളായ നാല് സൈനികരുടെ അടുത്ത ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Discussion about this post