ന്യൂഡൽഹി: സഹോദരന്റെ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഡൽഹിയിലെ തെലിവാര മേഖലയിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഉത്തരാഖണ്ഡ് മിരാജ്പൂർ സ്വദേശിയായ രോഹിന നാസിനെ (25) കൊലപ്പെടുത്തിയ കേസിലാണ് പരുൾ ചൗധരി എന്ന യുവതി അറസ്റ്റിലാകുന്നത്. കൊല്ലപ്പെട്ട യുവതിയുടെ പങ്കാളിയായ വിനീത് പവാറും കേസിലെ പ്രതിയാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പ്രദേശത്തെ ഒരു സ്‌കൂളിന്റെ സമീപത്ത് നിന്നാണ് രോഹിനയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യഘട്ടത്തിൽ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട യുവതിയേയും, കൊലപ്പെടുത്തിയവരേയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വിനീത് പവാറും പരുളും ചേർന്ന് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കൊണ്ടുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞു.
വിനീതും നാസും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇവർ വിവാഹം കഴിച്ചിരുന്നില്ല. 2017ലെ ഒരു കൊലപാതക കേസിലെ പ്രതികളാണ് വിനീതും ഇയാളുടെ അച്ഛൻ വിനയ് പവാറും. 2019ൽ കോടതി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിനീത് ജയിലിൽ പോയപ്പോൾ പരുളിനൊപ്പമാണ് നാസ് ഡൽഹിയിൽ താമസിച്ചത്. 2022 നവംബറിൽ വിനീത് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ നാസ് വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങി.
എന്നാൽ പരുൾ മറ്റൊരു സമുദായത്തിൽ പെട്ട യുവതി ആയതിനാൽ വിനീതിന്റെ വീട്ടുകാർ വിവാഹത്തെ എതിർത്തു. ഒടുവിൽ പരുളും വിനീതും ചേർന്ന് നാസിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ വിനീത് യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും, സഹോദരിയുടെ സഹായത്തോടെ മൃതദേഹം മറവ് ചെയ്യുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post