ന്യൂഡൽഹി : രാജ്യം മുഴുവൻ പെരുന്നാൾ ആഘോഷത്തിന്റെ തിരക്കിലാണ്. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം നിഷ്കളങ്കമായ മനസുമായി വിശ്വാസികൾ ഈദുൽ ഫിതർ ആഘോഷിക്കുകയാണ്. എന്നാൽ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. അഞ്ച് ധീര സൈനികരെ ഇവിടെ വെച്ചാണ് തീവ്രവാദികൾ നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിന്റെ ദുഃഖാചരണം എന്നോണം പ്രദേശത്തെ മുഴുവൻ ആളുകളും ആഘോഷപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
4,000 ത്തോളം ആളുകൾ താമസിക്കുന്ന സാൻജിയോട്ടെ എന്ന ഗ്രാമം ഇന്ന് ഇരുട്ടിലാണ്. എപ്പോഴത്തെയും പോലെ ആവേശത്തോടെയും സന്തോഷത്തോടെയും ഇത്തവണ ഈദ് ആഘോഷിക്കില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. “ഗ്രാമത്തിലെ ആരും ശനിയാഴ്ച ഈദ് ആഘോഷിക്കില്ല. ഞങ്ങൾ നിസ്കാരം മാത്രമേ ചെയുള്ളൂ. മരിച്ചവർ ഞങ്ങളുടെ ഗ്രാമത്തിൽ വിന്യസിച്ചിരിക്കുന്ന രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ ഭാഗമായിരുന്നു, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനയും അവരുടെ കുടുംബത്തോടൊപ്പമാണ്,”ഗ്രാമവാസികൾ വ്യക്തമാക്കി. .
രാഷ്ട്രീയ റൈഫിൾസ് ഒരുക്കുന്ന ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ ഗ്രാമത്തിലെ എല്ലാവർക്കും ക്ഷണം ലഭിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് വിരുന്നൊരുക്കാനായിരുന്നു തീരുമാനം. ഇതിനായി പൂഞ്ച് ജില്ലയിലെ സാൻജിയോട്ടെ ഗ്രാമത്തിലേക്ക് ഭക്ഷണവും പഴങ്ങളും കൊണ്ടുപോകുന്നതിനിടെയാണ് ഭീകരാക്രമണം നടന്നത്. സൈനിക വാഹനം കത്തുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ട്രക്കിൽ പഴങ്ങളും മറ്റും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. ബോംബുകളും സ്റ്റീൽ ബുള്ളറ്റുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post