ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി സുരക്ഷാ സേന. മുപ്പതോളം പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് ഉത്തരവാദികളായ ഭീകരർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്ന് കരസേനയുടെ നോർത്തേൺ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിനിടെ പറഞ്ഞു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സൈനികനെ അദ്ദേഹം നേരിട്ടെത്തി സന്ദർശിച്ചു. കമാൻഡർ ശനിയാഴ്ച ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു.
ഭൂപ്രകൃതി, വനപ്രദേശം, ഗുഹകൾ എന്നിവ കാരണം ഭട്ട ധുരിയൻ നിയന്ത്രണരേഖ കടന്ന് തീവ്രവാദികൾ രാജ്യത്തെത്തുന്നത് വർദ്ധിച്ചിരിക്കുകയാണ്. പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജമ്മു-പൂഞ്ച് ഹൈവേയിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ നിർത്തിവെച്ച വാഹന ഗതാഗതം ഞായറാഴ്ച രാവിലെ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്നോ നാലോ ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
ഭീകരർ രജൗരിയിലും പൂഞ്ചിലും ഒരു വർഷത്തിലേറെ ചെലവഴിച്ചിരിക്കാമെന്നും അവർക്ക് ഭൂപ്രദേശത്തെക്കുറിച്ച് മതിയായ അറിവുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ദേശീയ സുരക്ഷാ ഗാർഡും (എൻഎസ്ജി), ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ഉൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ചു.
Discussion about this post