ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ പോലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്റെ മകൻ അസദിന്റെ ക്രൂരതകൾ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. 2021ൽ ചിത്രീകരിച്ച വീഡിയോ ആണിത്. അടച്ചിട്ട ഒരു മുറിയ്ക്കുള്ളിൽ വച്ച് ഒരാളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അസദും സഹായികളും ചേർന്ന് ഒരു യുവാവിനെ വിവസ്ത്രനാക്കിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
ലഖ്നൗവിലെ ഒരു ഫ്‌ളാറ്റിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അസദിന്റെ ഫോണിൽ നിന്നാണ് പോലീസ് ദൃശ്യങ്ങൾ കണ്ടെടുത്തത്. അതീഖ് അഹമ്മദും മുഹമ്മദും എതിരാളികളെ ഈ മുറിയിൽ എത്തിച്ച് ക്രൂരതകൾക്ക് ഇരയാക്കിയിരുന്നുവെന്നാണ് വിവരം. അതേസമയം പ്രയാഗ്‌രാജിൽ അതീഖിന്റെ ഓഫീസിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
പ്രയാഗ്രാജിലെ ചക്കിയ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലെ സോഫയിലും കോണിപ്പടിയിലും തുണികളിലുമാണ് രക്തം കണ്ടെത്തിയത്. എന്നാൽ ഇത് ആരുടേതാണെന്ന കാര്യത്തിൽ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. ഏപ്രിൽ 13ന് ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിലാണ് അസദും സഹായിയും കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് വിദേശ നിർമ്മിത ആയുധങ്ങളടക്കം കണ്ടെടുത്തിരുന്നു.
Discussion about this post