ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. 7 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിയെ ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റിന് 144 എന്ന താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കി. എന്നാൽ, ഡൽഹി ബൗളർമാർ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, ഹൈദരാബാദിന്റെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റിന് 137 റൺസിൽ അവസാനിക്കുകയായിരുന്നു.
4 ഓവറിൽ 28 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ, 4 ഓവറിൽ 11 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ എന്നിവരാണ് ഡൽഹി ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടിയത്. 34 റൺസ് വീതമെടുത്ത മനീഷ് പാണ്ഡെയും അക്ഷർ പട്ടേലുമാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലഭിച്ചുവെങ്കിലും മദ്ധ്യ ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ വിജയം ഹൈദരാബാദിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു. 2 വിക്കറ്റ് വീതമെടുത്ത അക്ഷർ പട്ടേലും ആൻറിക് നോർട്ട്യെയും ചേർന്ന് ഹൈദരാബാദ് ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുക്കി. ഇഷാന്ത് ശർമ്മയും കുൽദീപ് യാദവും മുകേഷ് കുമാറും മിച്ചൽ മാർഷും മികച്ച പിന്തുണ നൽകിയതോടെ, ഡൽഹി ടൂർണമെന്റിലെ രണ്ടാം വിജയം സ്വന്തമാക്കുകയായിരുന്നു. 49 റൺസെടുത്ത മായങ്ക് അഗർവാളും 31 റൺസെടുത്ത ഹെൻറിക് ക്ലാസനും ഹൈദരാബാദിന് വേണ്ടി പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
Discussion about this post