ചണ്ഡീഗഡ്: ഇന്നലെ അന്തരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദലിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചണ്ഡീഗഡിലെത്തിയാണ് പ്രധാനമന്ത്രി ആദരമർപ്പിച്ചത്. ശ്വാസതടസവും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
പ്രകാശ് സിംഗ് ബാദലിന്റെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ”രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയ, പഞ്ചാബിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിച്ച ശ്രദ്ധേയനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകാശ് സിംഗ് ബാദലിന്റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണ്. ഞാൻ അദ്ദേഹവുമായി നിരവധി പതിറ്റാണ്ടുകളായി അടുത്തിടപഴകുകയും അദ്ദേഹത്തിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രകാശ് സിംഗ് ബാദലിനോടുള്ള ആദരസൂചകമായി കേന്ദ്രസർക്കാർ രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഈ രണ്ട് ദിവസങ്ങളിലും ഉണ്ടാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു
Discussion about this post