ന്യൂഡൽഹി: സർക്കാർ മേഖലയിൽ 157 പുതിയ നഴ്സിംഗ് കോളേജുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു. ഇതിനായി 1,570 കോടി രൂപയും അനുവദിച്ചു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കപ്പെടും. പ്രതിവർഷം 15,700 നഴ്സിംഗ് ബിരുദധാരികളെ കൂടി അധികമായി സൃഷ്ടിക്കാൻ ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ക്യാബിനറ്റ് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗുണനിലവാരമുള്ളതും മികവുറ്റതുമായ നഴ്സിംഗ് വിദ്യാഭ്യാസം സാധാരണക്കാർക്ക് സർക്കാർ ചിലവിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത്. പുതിയ മെഡിക്കൽ ഉപകരണ നയത്തിനും ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതായും കേന്ദ്രാ ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
Discussion about this post