കോഴിക്കോട്: മഅദനിയുടെ കേരള യാത്രയുടെ ചിലവും സംരക്ഷണവും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുസ്ലീം ജമാ അത്ത് കൗൺസിൽ. മഅദനിയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും മുസ്ലീം ജമാ അത്ത് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ അഭ്യർത്ഥിച്ചു.
സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് ചെയ്തിട്ടും കർണാടക സർക്കാർ സ്വീകരിക്കുന്നത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണെന്ന് കൗൺസിൽ ആരോപിച്ചു. ഈ സാഹചര്യത്തിൽ മഅദനിയുടെ പൂർണമായ സുരക്ഷയും ചിലവും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ വിഷയത്തിന് പരിഹാരം കാണണമെന്നാണ് കൗൺസിലിന്റെ ആവശ്യം.
നീണ്ട വർഷങ്ങൾ ജയിൽവാസം അനുഭവിച്ചതിനാൽ മഅദനിയുടെ ആരോഗ്യസ്ഥിതി മോശമായെന്നും നാട്ടിൽ വിദഗ്ധ ചികിത്സ തേടേണ്ടത് ആവശ്യമാണെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മഅദനിക്ക് പ്രത്യേക ഇളവ് അനുവദിച്ചത്. പിതാവിനെ സന്ദർശിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടണമെന്നുമായിരുന്നു ആവശ്യം. കർണാടക പോലീസിന്റെ സുരക്ഷയിൽ കേരളത്തിലേക്ക് പോകാനായിരുന്നു അനുമതി. ഇതനുസരിച്ചാണ് യാത്രയ്ക്കും സുരക്ഷാ ചിലവിനുമായി 60 ലക്ഷം രൂപ കെട്ടിവെയ്ക്കാൻ കർണാടക പോലീസ് നിർദ്ദേശിച്ചത്.
സുരക്ഷയ്ക്കായി 20 പോലീസ് ഉദ്യോഗസ്ഥരെ വേണ്ടി വരുമെന്നും ഇവരുടെ യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി ഭീമമായ തുക ചിലവാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ജൂലൈ എട്ട് വരെ മഅദനിക്ക് കേരളത്തിൽ തങ്ങാനാണ് നിലവിൽ അനുമതി നൽകിയത്. സ്ഥിരം ഇളവിനുളള അപേക്ഷ ജൂലൈ 10 ന് പരിഗണിക്കും.
Discussion about this post