ന്യൂഡൽഹി : അനധികൃതമായി രാജ്യത്തേക്ക് സ്വർണം കടത്തിയ യുവതിയെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടി. ബംഗ്ലാദേശിൽ നിന്ന് രണ്ട് കിലോ സ്വർണം കടത്തിയ യുവതി ആണ് പശ്ചിമ ബംഗാളിലെ നോർത്ത് പർഗനാസിൽ വെച്ച് പിടിയിലായത്. വിപണിയിൽ ഇതിന് 1.29 കോടി രൂപ വില വരുമെന്നാണ് വിവരം.
ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയായ മണിക ധർ (34) ആണ് പിടിയിലായത്. 27 സ്വർണക്കട്ടകൾ തുണിയിൽ ഒളിപ്പിച്ച് അരയിൽ കെട്ടി കടത്താനാണ് ശ്രമം നടന്നത്.
ഇന്ത്യൻ ചെക്ക് പോസ്റ്റിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഒരു ബംഗ്ലാദേശ് യുവതി സ്വർണവുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സംശയം തോന്നിയ യുവതിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ ബിസ്‌ക്കറ്റുകൾ കണ്ടെത്തി.
പശ്ചിമ ബംഗാളിലെ ബരാസത്തിലെ ഒരാൾക്ക് സ്വർണക്കട്ടികൾ എത്തിക്കാൻ തനിക്ക് നിർദ്ദേശം ലഭിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. ഇതാദ്യമായാണ് താൻ സ്വർണം കടത്തുന്നതെന്നും, ദൗത്യം പൂർത്തീകരിച്ചാൽ 2000 രൂപ തനിക്ക് ലഭിക്കുമെന്നാണ് അവർ പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. പിടിച്ചെടുത്ത സ്വർണ കട്ടികൾ തുടർനടപടികൾക്കായി കസ്റ്റം ഓഫീസിിന് കൈമാറി.
Discussion about this post