അഹമ്മദാബാദ്: പിന്നാക്ക സമുദായക്കാർക്കെതിരായ അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹർജി പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീൽ വതെങ്കിലും അവർ പിന്മാറുകയായിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീൽ എത്തിയത്.
അപകീർത്തി കേസിൽ കുറ്റക്കാരനെന്ന സൂറത്ത് സെഷൻസ് കോടതിയുടെ വിധിയ്ക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേ ലഭിച്ചാൽ ലോക്‌സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീൽ നൽകിയത്.
ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് അംഗത്വം നഷ്ടമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അടുത്ത എട്ടു വർഷത്തേക്ക് പാർലമെന്റിലേക്ക് മത്സരിക്കാനും രാഹുലിന് വിലക്കുണ്ട്. വിലക്ക് നീക്കാത്ത പക്ഷം വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും. അപകീർത്തിക്കേസിലെ അന്തിമ തീർപ്പ് നീളാനാണു സാധ്യതയെന്നതിനാൽ അയോഗ്യത നീങ്ങിക്കിട്ടാൻ മാത്രമാണ് സ്റ്റേ ആവശ്യം ഉന്നയിക്കുന്നത്.
Discussion about this post