ഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. 9 റൺസിനാണ് ഹൈദരാബാദ് ഡൽഹിയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എടുത്തു. വലിയ ടോട്ടൽ പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസിൽ അവസാനിച്ചു.
ഹൈദരാബാദിന് വേണ്ടി ഓപ്പണർ അഭിഷേക് ശർമ്മ 36 പന്തിൽ 67 റൺസ് നേടി. ക്ലാസൻ 27 പന്തിൽ 4 സിക്സറുകളും 2 ഫോറുകളും ഉൾപ്പെടെ 53 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി ഓൾ റൗണ്ടർ മിച്ചൽ മാർഷ് 4 ഓവറിൽ 27 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേലിനും ഇഷാന്ത് ശർമ്മക്കും ഓരോ വിക്കറ്റ് ലഭിച്ചു.
ശക്തമായ ജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് മദ്ധ്യനിരയുടെ മികവില്ലായ്മ നിമിത്തം ഡൽഹി തകർന്നത്. ക്യാപ്ടൻ വാർണർ പൂജ്യത്തിന് പുറത്തായെങ്കിലും പിന്നാലെ ഒത്തുചേർന്ന ഫിലിപ്പ് സാൾട്ടും മിച്ചൽ മാർഷും പോരാട്ടം ഹൈദരാബാദ് ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. 6 പടുകൂറ്റൻ സിക്സറുകളും ഒരു ബൗണ്ടറിയും പായിച്ച മാർഷ് 39 പന്തിൽ 63 റൺസും സാൾട്ട് 35 പന്തിൽ 59 റൺസും നേടി. ഇരുവരും പുറത്തായതോടെ, പൊരുതാൻ കൂട്ടാക്കാതെ ഡൽഹി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
14 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്ന അക്ഷർ പട്ടേൽ അവസാന നിമിഷം ആഞ്ഞടിച്ചുവെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. അക്ഷർ പട്ടേലിനെ നാലാമതോ അഞ്ചാമതോ ഇറക്കിയിരുന്നെങ്കിൽ ഒരുപക്ഷേ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഹൈദരാബാദിന് വേണ്ടി മായങ്ക് മാർക്കണ്ഡേ 4 ഓവറിൽ 20 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.
Discussion about this post