പനാജി : റഷ്യൻ ഒളിമ്പിക്‌സ് വനിതാ താരം ഉൾപ്പെടെ മൂന്ന് പേർ ഗോവയിൽ നിരോധിത ലഹരിമരുന്നുമായി പിടിയിൽ. നീന്തൽ താരമായ സ്വെറ്റ്ലാന വാർഗനോവ, മുൻ റഷ്യൻ പോലീസ് ഉദ്യോഗസ്ഥനായ ആന്ദ്രേ, ഗോവ സ്വദേശിയായ ആകാശ് എന്നിവരെയാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
88 എൽഎസ്ഡി സ്റ്റാമ്പുകൾ, 8.8 ഗ്രാം കൊക്കെയ്ൻ, 242.5 ഗ്രാം ചരസ്, 16.49 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ചെടികൾ, എംഡിഎംഎ, ഒന്നരക്കിലോയോളം കഞ്ചാവ് എന്നിവയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ഗോവയിലെ അരംബോൽ കേന്ദ്രീകരിച്ച് റഷ്യൻ ലഹരിമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു.
വിശദമായ അന്വേഷണത്തിൽ ഏപ്രിൽ 13 ന് എംഡിഎംഎയുമായി സ്വെറ്റ്ലാന വാർഗനോവയെ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആകാശിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. റഷ്യക്കാരുടെ നിർദ്ദേശമനുസരിച്ച് ഇയാൾ ഗോവയിലെ വിവിധ ഇടങ്ങളിൽ ലഹരിമരുന്ന് എത്തിക്കുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
ആകാശിന് പിന്നാലെ 20 എൽഎസ്ഡി സ്റ്റാമ്പുകളുമായി ആന്ദ്രേയും എൻസിബിയുടെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഗോവയിലെ വീട്ടിൽ ഹൈഡ്രോ കഞ്ചാവ് കൃഷി നടത്തുന്നതായുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഏറെ കാലമായി ഗോവ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുകയാണ് ആന്ദ്രേ. ഇന്ത്യയിലെ മറ്റ് പല നഗരങ്ങളിലേക്കും ഇയാൾ ലഹരിക്കടത്ത് വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post