ന്യൂഡൽഹി: ബ്രാഹ്‌മണർ യഥാർത്ഥത്തിൽ ഭാരതീയരല്ലെന്ന് ആർജെഡി ദേശീയ സെക്രട്ടറിയും മുൻ എംഎൽഎയുമായ യദുവംശ് കുമാർ. ബ്രാഹ്‌മണർ ഇന്ത്യയിൽ നിന്നുള്ളവരല്ലെന്നും റഷ്യയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നാണ് ആർജെഡി നേതാവിന്റെ വാദം. യദുവംശിന്റെ ഈ പരാമർശം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ബിഹാറിലെ സുപോളിൽ പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് വിവാദ പരാമർശം. യാദവ സമുദായം ഈ രാജ്യത്ത് നിന്നുള്ളവരാണ്, ഡിഎൻഎ പരിശോധനയിൽ ബ്രാഹ്‌മണർ ഈ രാജ്യത്തുള്ളവരല്ലെന്നും റഷ്യയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരുമാണെന്ന് വ്യക്തമായതാണ്. അവരിപ്പോൾ ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു. ബ്രാഹ്‌മണർ നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുകയാണ്, അവരെ ഇവിടെ നിന്ന് തുരത്തേണ്ടത് പ്രധാനമാണെന്ന് ആർജെഡി നേതാവ് ആഹ്വാനം ചെയ്തു.
യദുവംശ് കുമാറിന്റെ പരാമർശം വിവാദമായതോടെ, സഖ്യകക്ഷിയായ ജനതാദൾ തള്ളി. ആർജെഡി നേതാവിന്റെ പരാമർശം ക്രൂരമാണ്. പരശുരാമൻ റഷ്യയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ വന്നതാണോ? മാദ്ധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടി മാത്രമാണ് ആർജെഡി നേതാക്കൾ ഇത്തരം ക്രൂരമായ പരാമർശങ്ങൾ നടത്തുന്നതെന്ന് ജനതാദൾ പാർട്ടി വക്താവ് അഭിഷേക് കുമാർ വിമർശിച്ചു.ഇത്തരം നേതാക്കൾക്കെതിരെ ആർജെഡി നടപടിയെടുക്കണം. ആർജെഡി നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മഹാഗത്ബന്ധന്റെ പ്രതിച്ഛായയെ തകർക്കുകയാണെന്നും അഭിഷേക് കുമാർ കുറ്റപ്പെടുത്തി.
അതേസമയം വിവാദ പ്രസ്താവനകൾ നടത്താൻ സഖ്യകക്ഷികൾക്കിടയിൽ മത്സരമുണ്ടെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ആർജെഡി നേതാവിന്റെ മാനസിക നില സ്ഥിരമല്ലെന്ന് ഞാൻ കരുതുന്നു. ബ്രാഹ്‌മണർ രാജ്യത്ത് നിന്നുള്ളവരാണോ അതോ മറ്റെവിടെയെങ്കിലും നിന്ന് വന്നവരാണോ എന്ന് ഈ പ്രദേശത്തെ ആർജെഡി നേതാവ് മനോജ് കുമാർ ഝായും ജനതാദൾ (യുണൈറ്റഡ്) നേതാവ് സഞ്ജയ് ഝായും വിശദീകരിച്ച് നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Discussion about this post