ബംഗലൂരു: ബിജെപി അവതരിപ്പിച്ച പദ്ധതികൾ കോപ്പിയടിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് എന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ബിപിഎൽ കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും അഞ്ച് കിലോ മില്ലെറ്റും അര ലിറ്റർ പാലും നൽകാൻ ബിജെപി തീരുമാനിച്ചത് സാമ്പത്തികമായി ദുർബ്ബലരായ വിഭാഗങ്ങളിൽ മികച്ച ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ബസവരാജ ബൊമ്മെ പറഞ്ഞു.
ഇതിനായി റാഗിയും മില്ലെറ്റും ഉൾപ്പെടെ വളർന്നുവരുന്ന കർഷകരിൽ നിന്ന് താങ്ങുവില നൽകി സംഭരിക്കാനും തീരുമാനിച്ചിരുന്നു. പദ്ധതിയിൽ പാല് പോലും വൻതോതിൽ കർഷകരിൽ നിന്ന്് വാങ്ങുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. മില്ലെറ്റ്, റാഗി ഉൽപാദനം ഉയർത്താൻ നിരവധി ആനുകൂല്യങ്ങളും നൽകാനായിരുന്നു പദ്ധതി. ഇതെല്ലാം നമ്മ പോഷൺ പ്രചാരണത്തിൽ ഉൾപ്പെടുത്തിയതാണെന്നും ബസവരാജ് ബൊമ്മെ ചൂണ്ടിക്കാണിച്ചു. ഈ പദ്ധതികളെല്ലാം ഇപ്പോൾ കോൺഗ്രസ് അടിച്ചുമാറ്റി അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ അനായാസ വിജയം നേടുമെന്ന കണക്കുകൂട്ടലിലായിരുന്നു കോൺഗ്രസ്. എന്നാൽ അവരുടെ വോട്ട് ബാങ്കുകൾ പതുക്കെ ഉലഞ്ഞു തുടങ്ങിയതോടെ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും ബസവരാജ് ബൊമ്മെ ആരോപിച്ചു. താഴെത്തട്ടിലാണ് മാറ്റങ്ങൾ ഉണ്ടായതെന്നും ബിജെപി പതുക്കെ കർണാടകയിൽ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.
പ്രധാനമന്ത്രിയും അമിത് ഷായും അവസാനഘട്ട പ്രചാരണത്തിന് എത്തുന്നതോടെ ബിജെപിയുടെ വിജയ സാദ്ധ്യതകൾ ഒന്നുകൂടി ഉറപ്പാകുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.
Discussion about this post