വിശന്നു കഴിഞ്ഞാൽ പിന്നെ കണ്ണ് കാണില്ല എന്ന് പറയാറുണ്ട്. വിശപ്പ് കാരണം ഒരു വിദ്യാർത്ഥി വാഴപ്പഴം കഴിച്ചത് ഇന്നിപ്പോൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയാണ്. ദക്ഷിണ കൊറിയയിലാണ് ഈ സംഭവം നടക്കുന്നത്. ഒരു പഴം കഴിച്ചതിന് എന്താണിത്ര വാർത്ത എന്നല്ലേ? കാരണം പ്രശസ്തമായ ഒരു ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമായിരുന്നു ആ വാഴപ്പഴം.
സമാനമായ കലാസൃഷ്ടി നേരത്തെ വിറ്റുപോയത് 98 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആർട്ടിലെ ഒരു ആർട്ട് ഇൻസ്റ്റലേഷന്റെ ഭാഗമായിരുന്നു വാഴപ്പഴം. നോ ഹുയ്ൻ സോ എന്ന വിദ്യാർത്ഥിയാണ് ചുവരിൽ ഒട്ടിച്ച് വച്ചിരുന്ന പഴം എടുത്ത് കഴിക്കുന്നത്. രാവിലെ ഭക്ഷണം കഴിക്കാതെ വന്നതിനാൽ തനിക്ക് വിശക്കുന്നു എന്ന് പറഞ്ഞാണ് ഇയാൾ ഭിത്തിയിൽ ഒട്ടിച്ചിരുന്ന പഴമെടുത്ത് കഴിക്കുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇറ്റാലിയൻ വിഷ്വൽ ആർട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റെ ‘വീ’ എന്ന പേരിൽ നടന്ന പ്രദർശനത്തിന്റെ ഭാഗമായിരുന്നു വാഴപ്പഴം. ‘കോമേഡിയൻ’ എന്ന പേരിലാണ് പഴുത്ത വാഴപ്പഴം ഭിത്തിയിൽ ടേപ്പ് ചെയ്ത് ഒട്ടിച്ചത്. പഴം കഴിച്ചതിന് ശേഷം നോ ഹുയ്ൻ സോ വാഴപ്പഴത്തിന്റെ തൊലി ഭിത്തിയിൽ തിരികെ വയ്ക്കുന്നതായും കാണാം. ഈ വിദ്യാർത്ഥിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. തനിക്ക് ഈ വിഷയത്തിൽ പ്രശ്‌നമൊന്നുമില്ലെന്നാണ് കാറ്റെലനും വിഷയത്തോട് പ്രതികരിച്ചത്. എന്തായാലും മ്യൂസിയം അധികൃതർ പഴയ പഴം ഇരുന്ന സ്ഥാനത്ത് ഒരു പുതിയ വാഴപ്പഴം കൊണ്ടുവച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post