ബംഗലൂരു: കർണാടകയിൽ ബംജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസിന്റെ പ്രകടനപത്രിക. ബജ്‌റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും പോലുളള സംഘടനകളെ നിരോധിക്കുമെന്നാണ് വാഗ്ദാനം. അതേസമയം നിലവിൽ രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് എങ്ങനെ പത്രികയിൽ കടന്നുകൂടിയെന്നത് വ്യക്തമല്ല.
മതത്തിന്റെയും ജാതിയുടെയും പേരിൽ സമൂഹത്തിനിടയിൽ വിദ്വേഷ പ്രചാരണം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ നിലപാട്് സ്വീകരിക്കാൻ പ്രതിജ്ഞാ ബദ്ധമാണെന്ന് പറഞ്ഞുകൊണ്ടാണ് ബജ്‌റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നത്.
ഓരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബഭാരം ഒറ്റയ്ക്ക് വഹിക്കുന്ന ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ, തൊഴിൽ രഹിതരായ യുവാക്കൾക്ക് 3000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകളും വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാനത്തെ കോടതികളെ ആധുനീകവൽക്കരിക്കാൻ 2000 കോടി രൂപയുടെ പദ്ധതി, എല്ലാ പഞ്ചായത്തിലും അതിവേഗ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ, കാർഷികമേഖലയ്ക്കായി കൃഷി സർവ്വോദയ നിധിയിലൂടെ 1.50 ലക്ഷം കോടി രൂപ തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ. കാർഷിക മേഖലയെ ആധുനീകവൽക്കരിക്കുകയും സബ്‌സിഡിയും വായ്പയും ഇൻഷുറൻസിനും തുക വിനിയോഗിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതിയിലൂടെ അഞ്ച് വർഷത്തിനുളളിൽ സംസ്ഥാനത്തെ വില്ലേജുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ 50,000 കോടി രൂപ മുടക്കുമെന്നും കോൺഗ്രസ് പറയുന്നു. ശുദ്ധജലവും അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യവും ശുചീകരണവുമാണ് വില്ലേജുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ മുന്നോട്ടുവെയ്ക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ അഴിമതി ഒഴിവാക്കുമെന്നും സുതാര്യമായ ടെൻഡർ നടപടികൾ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം.
Discussion about this post