മുംബൈ: മുംബൈയിലേക്കുള്ള രണ്ട് ഗോ ഫസ്റ്റ് വിമാനങ്ങൾ സൂറത്ത് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ശ്രീനഗറിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനവും ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച വിമാനവുമാണ് വഴി തിരിച്ച് വിട്ടത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവ സൂറത്ത് വിമാനത്താവളത്തിൽ ഇറക്കിയത്. എന്നാൽ അടിയന്തരമായി വിമാനം വഴി തിരിച്ച് വിട്ടതിന്റെ കാരണമോ, സൂറത്തിൽ ലാൻഡ് ചെയ്തതിന്റെയോ കാരണം വ്യക്തമല്ലെന്ന് സൂറത്ത് എയർപോർട്ട് ഡയറക്ടർ രൂപേഷ് കുമാർ പറഞ്ഞു.
രാത്രി 6.30നും 7നുമാണ് വിമാനങ്ങൾ സൂറത്ത് വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാർ എല്ലാവരും വിമാനത്തിനുള്ളിൽ തന്നെ തുടരുകയായിരുന്നു. നാല് മണിക്കൂറോളം വിമാനത്താവളത്തിൽ തുടർന്നതിന് ശേഷമാണ് ഇവർക്ക് തിരികെ യാത്ര തുടരാനായത്. അതേസമയം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കുള്ള ഗോ ഫസ്റ്റ് വിമാനങ്ങൾ എല്ലാം തന്നെ എയർലൈൻസ് റദ്ദ് ചെയ്തിട്ടുണ്ട്.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗോ ഫസ്റ്റ് എയർലൈൻസ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും, എല്ലാവർക്കും മുഴുവൻ റീഫണ്ടും നൽകുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാധ്യമായ എല്ലാ വിധത്തിലും ഗോ ഫസ്റ്റ് എയർലൈൻസിനെ കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെന്നും, യാത്രക്കാർക്ക് അസൗകര്യം നേരിടാതിരിക്കാൻ ബദൽ യാത്രാ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് എയർലൈനിന്റെ ബാധ്യതയാണെന്നും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Discussion about this post