മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. സിഡ്‌നിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ക്ഷേത്രത്തിൽ എത്തിയ പ്രദേശവാസിയുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. പിന്നീട് അദ്ദേഹം ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്ര മതിൽ ഖാലിസ്ഥാൻ ഭീകരർ ചിത്രം വരച്ച് വൃത്തികേടാക്കി. ക്ഷേത്രത്തിലെ ഗേറ്റിൽ ഖാലിസ്ഥാൻ പതാക സ്ഥാപിച്ച ശേഷമായിരുന്നു അക്രമികൾ മടങ്ങിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ മൂന്നാമത്തെ ക്ഷേത്രമാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിലായി മെൽബൺ, ബ്രിസ്ബൺ എന്നിവിടങ്ങളിലെ ക്ഷേത്രവും ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ചിരുന്നു. ഖ്വാഡ് തലവന്മാരുടെ ഉച്ചകോടിയ്ക്കായി ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നിയിൽ എത്താനിരിക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ആശങ്ക അറിയിച്ചിരുന്നു.
Discussion about this post