പനാജി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിന് ചുട്ട മറുപടി നൽകി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിക്കുന്ന ഇഡിയമാണ് അദ്ദേഹം ഉപയോഗിച്ചത്. ‘wake up and smell the coffee’ എന്ന പദമാണിത്. കയ്‌പേറിയതാണെങ്കിലും യാഥാർത്ഥ്യത്തെ മനസിലാക്കുക, യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുക എന്നതൊക്കെയാണ് ഇത് അർത്ഥമാക്കുന്നത്. ഒരാളോട് കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരായിരിക്കാനും അവർക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കൂടുതൽ ബോധവാനായിരിക്കാനും പറയാനുപയോഗിക്കുന്ന വാക്കാണിത്. ബലാവലിന്റെ മതിഭ്രമത്തിന് എസ് ജയ്ശങ്കർ കൊടുത്ത ഒറ്റവാക്കിലെ മറുപടി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പിന്നാലെ നടത്തിയ പ്രസംഗത്തിലും അദ്ദേഹം പാകിസ്താനെതിരെ ആഞ്ഞടിച്ചിരുന്നു.പാകിസ്താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
എസ്.സി.ഒയുടെ അംഗരാജ്യത്തിന്റെ വിദേശകാര്യമന്ത്രി എന്ന നിലയ്ക്ക് ബിലാവൽ ഭൂട്ടോയ്ക്ക് പരിഗണന നൽകിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. പാകിസ്താൻ മുഖ്യകേന്ദ്രമായുള്ള ഭീകരവാദ വ്യവസായത്തിന്റെ പ്രചാരകൻ, ന്യായീകരണവാദി, വക്താവ് എന്നീ നിലകളിൽ ബിലാവലിന്റെ നിലപാടുകളെ എസ്.സി.ഒ. യോഗത്തിൽവെച്ചുതന്നെ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തിട്ടുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.
Discussion about this post