ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്താന് അനുകൂലമായി മോദി ഓന്നും ചെയ്യില്ലെന്നും അഫ്രീദി ആരോപിച്ചു. 2023 ലെ ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാകുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് അഫ്രീദിയുടെ പരാമർശം.
“മോദി അധികാരത്തിൽ വന്നതിന് ശേഷം അദ്ദേഹത്തിൽ നിന്ന് പാകിസ്താന് അനുകൂലമായി ഒന്നും പ്രതീക്ഷിക്കാനായിട്ടില്ല. ചരിത്രം ഇത് വ്യക്തമാക്കുന്നു. നേരത്തെയും ഇന്ത്യയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രിമാരുമായി ഞങ്ങൾക്ക് നല്ല ബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് സാധിക്കുന്നില്ല” അഫ്രീദി പറഞ്ഞു.
“ഞാൻ മോദിയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരു പ്രതീക്ഷയും ഇല്ല. അദ്ദേഹം നമ്മെ ഉപദ്രവിക്കുക മാത്രമേ ചെയ്യൂ. പാകിസ്താന് അനുകൂലമായി അദ്ദേഹം ഒന്നും ചെയ്യുന്നത് ഞാൻ കാണുന്നില്ല,” അഫ്രീദി കൂട്ടിച്ചേർത്തു.
26/11 മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകർന്നതോടെ 2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടില്ല. 2011 ലോകകപ്പ് സെമിഫൈനലിനായി പാകിസ്താൻ ടീം ഇന്ത്യയിലെത്തി. 2012-13ൽ ഒരു പരമ്പരയ്ക്കായി ഒരിക്കൽ കൂടി രാജ്യത്തേക്ക് യാത്ര ചെയ്തു. 2016 ൽ ടി20 ലോകകപ്പിനായി ഇന്ത്യയിലെത്തിയപ്പോൾ പാകിസ്താൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു അഫ്രീദി.
ഇത്തവണ ഏഷ്യാ കപ്പ് പാകിസ്താനിൽ വെച്ച് നടത്താനാണ് തീരുമാനം. എന്നാൽ ഈ തീരുമാനത്തോട് യോജിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുമണ്ട്. ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം നൽകിയില്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താനും അറിയിച്ചിട്ടുണ്ട്.
Discussion about this post