ബംഗളൂരു : ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ടിപ്പു സുൽത്താന്റെ ബന്ധുക്കളാണെന്ന് ഹിമന്ത ശർമ്മ പറഞ്ഞു. കർണാടകയിലെ വിരാജ്പേട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാൻ അസമിൽ നിന്നാണ് വരുന്നത്. 17 തവണ മുഗളന്മാർ അസമിനെ ആക്രമിച്ചെങ്കിലും അവർക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഞാൻ ഈ പുണ്യഭൂമിയെ വണങ്ങുന്നു. കാരണം കൊടകിലെ ജനത ടിപ്പു സുൽത്താനെ പലതവണ തോൽപിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നതെങ്കിൽ അത് പാകിസ്താനിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
”80,000 പേർ ഇവിടെ ജീവത്യാഗം ചെയ്തു. ഇന്ന് സിദ്ധരാമയ്യ പറയുന്നത് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുമെന്നാണ്. നിങ്ങൾക്ക് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കണമെങ്കിൽ പാകിസ്താനിലോ ബംഗ്ലാദേശിലോ പോയി ആഘോഷിക്കൂ. ഇന്ത്യയിൽ അത് നടത്താൻ നിങ്ങൾക്ക് അവകാശമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ കർണാടക പോപ്പുലർ ഫ്രണ്ട് താഴ് വാരമായി മാറുമെന്നും ഹിമന്ത ശർമ്മ മുന്നറിയിപ്പ് നൽകി.
Discussion about this post