ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി വോട്ട് തേടുന്നുവെന്ന് ആരോപിച്ചാണ് ഗെഹ്ലോട്ടിന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണ് മോദിയുടെ പ്രവൃത്തിയെന്ന് രാജസ്ഥാനിൽ വാർത്താസമ്മേളനത്തിൽ ഗെഹ്ലോട്ട് ആരോപിച്ചു. ബജ്്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം ഇതിനോടകം വിവാദമായിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി പ്രചാരണ വേദികളിൽ ആഞ്ഞടിക്കുകയും ചെയ്തു. ഇതാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഹനുമാന്റെ ഭക്തരെ ജയിലിൽ ഇടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. മതപരമായ പ്രസ്താവനകൾ കൊണ്ട് വോട്ടർമാരെ ധ്രുവീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ഗെഹ്ലോട്ട് ആരോപിക്കുന്നു. പ്രചാരണ രംഗത്ത് ബിജെപിയുടെ മുന്നേറ്റത്തിൽ വിറളിപൂണ്ടാണ് കോൺഗ്രസിന്റെ നീക്കമെന്ന് വ്യക്തമാണ്.
രാജസ്ഥാനിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും അശോക് ഗെഹ്ലോട്ട് തയ്യാറായില്ല. സംഘടനയുടെ പേരിലല്ല അതിന്റെ പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് ആയിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി.
പോപ്പുലർ ഫ്രണ്ടിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്ന് ആയിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. കർണാടകയിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലും കോൺഗ്രസിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Discussion about this post