മൈസൂരു: ഇന്ത്യ ഇതുവരെ വിദേശരാജ്യങ്ങളിലെ യുദ്ധമുഖത്ത് നടത്തിയ ഓപ്പറേഷനിൽ ഏറ്റവും സങ്കീർണമായിരുന്നു സുഡാനിലേതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മൈസൂരുവിൽ മോദി സർക്കാരിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങൾ കൊണ്ട് ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു ഓപ്പറേഷൻ കാവേരി. അവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് കൂടുതൽ കാര്യങ്ങൾ ആദ്യഘട്ടങ്ങളിലൊന്നും പുറത്തുവിടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ആളുകളുടെ വിഷമസ്ഥിതിയും അവർ എവിടെയാണുളളതെന്നുമൊക്കെ ഹൈ ലൈറ്റ് ചെയ്താൽ അവരെ കൂടുതൽ അപകടത്തിലേക്ക് തളളിവിടുകയാണ് ചെയ്യുന്നത്. ആ ആശങ്ക തനിക്ക് ആദ്യം മുതൽ ഉണ്ടായിരുന്നതായി ജയ്ശങ്കർ പറഞ്ഞു. ഇത്തരം പല കാരണങ്ങൾ കൊണ്ടാണ് തുടക്കത്തിൽ സംഭവങ്ങൾ പൊതുവേദിയിൽ പറയുന്നതിൽ നിന്ന് പിൻമാറിയിരുന്നതെന്ന് ജയ്ശങ്കർ പറഞ്ഞു. യെമൻ ഓപ്പറേഷൻ ഉൾപ്പെടെ നടത്തിയെങ്കിലും യഥാർത്ഥത്തിൽ ഇതായിരുന്നു അപകടകരമായ ദൗത്യം. ആളുകളുടെ ജീവൻ അപകടത്തിലാക്കിയുളള ഓപ്പറേഷൻ ആയിരുന്നു ഇതെന്നും ജയ്ശങ്കർ പറഞ്ഞു.
യുദ്ധം ആരംഭിച്ച ഉടനെ തന്നെ കൂടുതൽ എംബസികളും പെട്ടന്ന് തന്നെ അവിടം ഉപേക്ഷിച്ചു. പക്ഷെ അവിടെയുളള ഇന്ത്യക്കാർക്ക് വേണ്ടി നമ്മുടെ എംബസിയുടെ പ്രവർത്തനം തുടർന്നു. എല്ലാ ഇന്ത്യക്കാരും അവിടം വിട്ടതിന് ശേഷവും നമ്മുടെ എംബസി അവിടെ പ്രവർത്തനം ഉണ്ടായിരുന്നു. കാരണം നമ്മുടെ അംബാസഡർക്കും അവരുടെ ടീമിനും ആ ഉത്തരവാദിത്വ ബോധം ഉണ്ടായിരുന്നു. പലരും പലയിടത്തും കുടുങ്ങിക്കിടക്കുന്നതായി അവർക്ക് അറിയാമായിരുന്നുവെന്ന് ജയ്ശങ്കർ കൂട്ടിച്ചേർത്തു.
സുഡാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നമ്മുടെ പ്രധാനമന്ത്രി എന്നെ ബന്ധപ്പെട്ടു. ഞാൻ ആ സമയത്ത് ആഫ്രിക്കയിലായിരുന്നു. നമ്മൾ ഒരു പ്രതിസന്ധിയെ നേരിടാനുളള ടീമിനെ സജ്ജമാക്കിയിട്ടുണ്ടോയെന്നും വ്യോമസേനയോടും നാവികസേനയോടും തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടോയെന്നും ബന്ധപ്പെട്ട മറ്റ് രാജ്യങ്ങളിലെ എംബസികളുമായും അംബാസഡർമാരുമായും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും ഉൾപ്പെടെയുളള കാര്യങ്ങൾ ഉറപ്പിക്കാനായിരുന്നു അദ്ദേഹം വിളിച്ചതെന്ന് ജയ്്ശങ്കർ പറഞ്ഞു.
അങ്ങേയറ്റം അപകടകരമായ അവസ്ഥയിലായിരുന്ന ഒരു എയർ സ്ട്രിപ്പിൽ വരെ നമ്മുടെ സൈനികർ വിമാനം ലാൻഡ് ചെയ്യിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തി. അതിന് മുൻപ് വന്ന ഒരു വിമാനം എന്തിലോ ഇടിക്കുകയും തീപിടിക്കുകയും ചെയ്ത സാഹചര്യം പോലും അവിടെ ഉണ്ടായിരുന്നു. എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിന്റെ സേവനം പോലും പരിമിതമായിരുന്നു. എന്നിട്ടും അവിടെ ലാൻഡ് ചെയ്യുക എന്ന റിസ്‌ക് നമ്മുടെ സൈനികർ ഏറ്റെടുത്തു. അവരുടെ വൈദഗ്ധ്യം കൊണ്ടാണ് അത് സാദ്ധ്യമായതെന്ന് ജയ്ശങ്കർ പറഞ്ഞു.
അവരെടുത്ത റിസ്‌ക് പോലെ തന്നെയാണ് അവിടുത്തെ എംബസി ഉദ്യോഗസ്ഥരും ആ റിസ്‌ക് എടുത്തത്. വിമാനം ലാൻഡ് ചെയ്ത ഉടനെ നിമിഷങ്ങൾക്കുളളിൽ ആളുകളെ വിമാനത്തിനുളളിലേക്ക് ലോഡ് ചെയ്തു. എന്നിട്ട് അവർ ആ സംഘർഷഭൂമിയിലൂടെ തന്നെ മടങ്ങിപോകുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധനക്ഷാമം രൂക്ഷമായ അവിടെ കരിഞ്ചന്തയിൽ നിന്ന് പെട്രോൾ വാങ്ങി ബസിൽ നിറച്ചാണ് ഇന്ത്യക്കാരെ വിമാനങ്ങളിലും കപ്പലുകളിലും കയറാനുളള സ്ഥലങ്ങളിൽ എത്തിക്കുന്നത്. ചെക് പോയിന്റുകളിൽ പോലും സുരക്ഷിതമായി കടന്നുപോകാൻ വിലപേശേണ്ടി വന്നു. പുറത്തുവന്നവരെ ഭീഷണിപ്പെടുത്തിയെന്നും കൊളളയയടിച്ചുവെന്നുമൊക്കെയുളള വാർത്തകൾ വരുന്ന സമയത്താണിതെന്നും ജയ്ശങ്കർ ചൂണ്ടിക്കാട്ടി. അറുപതോ എഴുപതോ ബസുകൾ വരെ വാടകയ്ക്ക് എടുത്തിരുന്നു. അവസാനം ഒഴിപ്പിച്ചവരെ യുദ്ധമേഖല ഒഴിവാക്കാൻ മിക്ക പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചാണ് സുരക്ഷിതകേന്ദ്രത്തിലെത്തിച്ചതെന്നും ജയ്ശങ്കർ പറഞ്ഞു.
Discussion about this post