ന്യൂഡൽഹി : ഡൽഹി സർവകലാശാലയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ നീക്കം. ഇനി ഇത്തരത്തിൽ അനധികൃതമായി ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയയ്ക്കുക. കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് നടപടിയെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
”രാഹുൽ ഗാന്ധിയുടേത് ഒരു അനധികൃത സന്ദർശനമായിരുന്നു. നിരവധി വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം അകത്തുകടന്നത്. ഞങ്ങളുടെ കാമ്പസിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കാനാകില്ല. ഈ നടപടി ആവർത്തിക്കരുതെന്നും കുട്ടികളുടെ സുരക്ഷയെ അപകടത്തിലാക്കരുതെന്നും ആവശ്യപ്പെട്ട് ഞങ്ങൾ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കും. ” ഡൽഹി സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.
ഇത്തരം അതിക്രമങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ യൂണിവേഴ്സിറ്റി അധികൃതർ സ്വീകരിക്കുമെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സർവകലാശാല പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി ഡൽഹി സർവകലാശാല മെൻസ് ഹോസ്റ്റലിൽ സന്ദർശനം നടത്തിയത്. വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് സംസാരിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. എന്നാൽ സർവകലാശാലയുടെ ആൺകുട്ടികൾക്കായുളള ഒരു ഹോസ്റ്റലിൽ രാഹുൽ മുന്നറിയിപ്പില്ലാതെ നടത്തിയ സന്ദർശനം സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണവിതരണവും മുടങ്ങിയെന്നും സർവ്വകലാശാല അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുലിന്റെ സർവകലാശാലയിലേക്കുള്ള വരവ് അനുമതി തേടാതെയായിരുന്നു. അപ്രതീക്ഷിത സന്ദർശനത്തിനിടെ വിദ്യാർത്ഥികളിൽ പലർക്കും ഭക്ഷണം കിട്ടിയില്ലെന്ന പരാതികളും ഉണ്ടായെന്ന് സർവ്വകലാശാല പ്രോക്ടർ രജ്നി അബ്ബി കൂട്ടിച്ചേർത്തു. ഇത് ഒരു പൊതുസ്ഥലമല്ല, ആർക്കും എപ്പോഴും എവിടെയും പോകുന്നത് പോലെ ഇവിടെ വരാനാകില്ല.
വിദ്യാർത്ഥികൾ പോലും അല്ലാത്ത ഒരു സംഘത്തിനൊപ്പമാണ് രാഹുൽ വന്നത്. കുറഞ്ഞപക്ഷം തന്റെ ഓഫീസിലെങ്കിലും രാഹുലിന് അറിയിക്കാമായിരുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള നേതാവാണ് രാഹുൽ. ക്യാമ്പസിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ആരാകും ഉത്തരവാദിയെന്നും പ്രോക്ടർ ചോദിച്ചു.
Discussion about this post