ബംഗളൂരു: കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. സംസ്ഥാനത്തൊട്ടാകെ ക്രമീകരിച്ചിട്ടുള്ള 58,545 പോളിംഗ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ബിജെപിയും കോൺഗ്രസും ജെഡിഎസുമായി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കർണാടക സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
113 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. അഞ്ചേകാൽ കോടി വോട്ടർമാർ ഉള്ളതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 72.57 ശതമാനമായിരുന്നു 2018ലെ തിരഞ്ഞെടുപ്പിൽ പോളിംഗ്. എന്നാൽ ഇക്കുറി പോളിംഗ് ശതമാനം വർദ്ധിച്ചേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടൽ. ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളിലെ വോട്ടർമാർ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകും. ലിംഗായത്തുകൾ ജനസംഖ്യയുടെ 17 ശതമാനവും വൊക്കലിംഗ സമുദായം ജനസംഖ്യയുടെ 11 ശതമാനവുമാണ് ഉള്ളത്.
സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. 50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി. പോളിംഗ് ബൂത്തുകളിലെ തിരക്ക് അറിയാൻ പ്രത്യേക മൊബൈൽ ആപ്പുകളും ഒരുക്കിയിട്ടുണ്ട്. വരുണ, കനകപുര, ഷിഗ്ഗാവ്, ഹുബ്ലി-ദാർവാദ്, ചന്നപട്ടണ, ശിക്കാരിപുര, ചിറ്റാപൂർ, രാമനഗര, ചിക്കമംഗളൂരു എന്നിവയാണ് ഇക്കുറി തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രങ്ങളായ മണ്ഡലങ്ങൾ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.
Discussion about this post