ന്യൂഡൽഹി: ഇമ്രാന്റെ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഉത്തരവാദിയായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവുമായെത്തിയ പാകിസ്താൻ ട്വിറ്റർ ഉപയോക്താവിന് ചുട്ട മറുപടിയുമായി ഡൽഹി പോലീസ്. മുൻ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ഇന്നലെയാണ് ഇസ്ലാമാബാദ് കോടതി പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്യുന്നത്.
സാമൂഹിക പ്രവർത്തകനെന്ന അവകാശവാദവുമായെത്തിയ സെഹർ ഷിൻവാരിയാണ് വിചിത്ര പരാതിയുമായി രംഗത്തെത്തിയത്. പാകിസ്താനിൽ അരാജകത്വവും ഭീകരതയും വ്യാപിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയായ റോയ്ക്കും എതിരെ പരാതി നൽകുമെന്നാണ് ഇയാൾ ട്വിറ്ററിൽ കുറിച്ചത്.
”ഡൽഹി പോലീസിനെ ബന്ധപ്പെടാനുള്ള ഓൺലൈൻ ലിങ്ക് ആർക്കെങ്കിലും അറിയാമോ? എന്റെ രാജ്യമായ പാകിസ്താനിൽ അരാജകത്വവും ഭീകരതയും പ്രചരിപ്പിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസിയായ റോയ്ക്കുമെതിരെ ഞാൻ പരാതി നൽകാൻ പോവുകയാണ്. ഇന്ത്യൻ കോടതികൾ അവർ അവകാശപ്പെടുന്നത് പോലെ സ്വതന്ത്രമാണെങ്കിൽ ഇന്ത്യയിലെ സുപ്രീംകോടതി എനിക്ക് നീതി നൽകുമെന്ന് ഉറപ്പുണ്ട്” എന്നും ഇയാൾ ട്വീറ്റിൽ പറയുന്നു. ഉടനെ തന്നെ ഡൽഹി പോലീസ് ഈ ട്വീറ്റിന് മറുപടിയും കൊടുത്തു. പാകിസ്താൻ തങ്ങളുടെ അധികാരപരിധിയിൽ ഉള്ള സ്ഥലം അല്ലെന്നും, ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ സ്ഥലത്ത് നിന്ന് ഇയാൾക്ക് എങ്ങനെ ട്വീറ്റ് ചെയ്യാൻ കഴിഞ്ഞുവെന്നുമാണ് ഡൽഹി പോലീസ് മറുപടിയായി കുറിച്ചത്.
ഇമ്രാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നുണകളാൽ കെട്ടിപ്പൊക്കിയ രാഷ്ട്രീയമാണ് ഇമ്രാന്റേത് എന്ന വിമർശനവുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പാകിസ്താനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയെന്നും സൈന്യം അറിയിച്ചു. പാകിസ്താനിലെ ആഭ്യന്തരപ്രശ്‌നം മറികടക്കാൻ അതിർത്തിയിൽ ആക്രമണം അഴിച്ചു വിട്ടേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അതിർത്തിയിലും സുരക്ഷ ശക്തമാക്കിയത്.
Discussion about this post