ന്യൂഡൽഹി; യൂറോപ്യൻ യൂണിയന്റെ ഇൻഡോ-പസിഫിക് രണ്ടാം മന്ത്രിതല ഫോറത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പങ്കെടുക്കും. മെയ് 13നു സ്വീഡനിൽ വച്ചാണ് ഫോറം നടക്കുക. യൂറോപ്യൻ യൂണിയനിലെ വിദേശകാര്യത്തിന്റെയും സെക്യൂരിറ്റി പോളിസിയുടേയും പ്രതിനിധിയായ ജോസഫ് ബോറെല്ലും സ്വീഡന്റെ വിദേശകാര്യ മന്ത്രി തോബിയാസ് ബിൽസ്‌റ്റോമും സഹ അദ്ധ്യക്ഷന്മാരാകും. ഇൻഡോ-പസിഫിക് മേഖലയിലെ 60ഓളം വിദേശകാര്യ മന്ത്രിമാരാണ് ഫോറത്തിൽ പങ്കെടുക്കുക.
60ഓളം വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും ജി20 അദ്ധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ജി7 അദ്ധ്യക്ഷസ്ഥാനത്തുണ്ടായിരുന്ന ജപ്പാന്റെ വിദേശകാര്യമന്ത്രി ഹയാഷിയും ഫോറത്തിൽ പങ്കെടുക്കുന്നുണ്ടെന്നും യൂറോപ്യൻ യൂണിയനിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം ചൈനയും തായ്‌വാനും ഫോറത്തിന്റെ ഭാഗമാകില്ല. ഇൻഡോ-പസിഫിക് എന്ന ആശയം രൂപീകരിക്കുന്നതിൽ മറ്റുള്ളവരുമായി സഹകരിക്കാത്തതാണ് ചൈനയെ ഫോറത്തിനു ക്ഷണിക്കാത്തിനു കാരണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റു കാര്യങ്ങളിൽ ചൈനയുമായി യൂറോപ്യൻ യൂണിയൻ സഹകരിക്കുമെന്നും വ്യക്തമാക്കി. ഫോറത്തിനിടയിൽ 20പേർ വീതം പങ്കെടുക്കുന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങൾ നടക്കും.
ഇൻഡോ- പസഫിക് സമ്മേളനത്തിൽ എല്ലാവരും തമ്മിൽ സ്വതന്ത്രമായ ആശയവിനിമയത്തിനു വഴിയൊരുങ്ങുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വട്ടമേശ സമ്മേളനത്തിൽ മാത്രമല്ല പ്രധാന സമ്മേളനത്തിന്റെ ഉദ്ഘാടന – സമാപന സഭകളിലും സ്വതന്ത്രമായ ആശയവിനിമയം സാദ്ധ്യമാകുമെന്നും അവർ വ്യക്തമാക്കി.
Discussion about this post