ന്യൂഡൽഹി: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തർ തീവയ്പ്പ് കേസിൽ ഊർജ്ജിത അന്വേഷണവുമായി എൻഐഎ. പ്രതി ഷാരൂഖ് സൈഫിയുടെ വീടുൾപ്പെടെ ഒൻപതിടങ്ങളിൽ എൻഐഎ പരിശോധന നടത്തി. നിർണായക വിവരങ്ങൾ പരിശോധനയിൽ കേന്ദ്ര ഏജൻസിയ്ക്ക് ലഭിച്ചുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ഫോൺ എൻഐഎ പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഷാരൂഖിന്റെ വീടിന് പുറമേ സമീപ വീടുകളിലും സ്ഥലങ്ങളിലുമായിരുന്നു പരിശോധന.
കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ഷാരൂഖ് കൃത്യം നടത്തിയിട്ടുള്ളതെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും എൻഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്. ഇതിനായി സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള അന്വേഷണത്തിലാണ് നിലവിൽ എൻഐഎ. പ്രതിയെ സഹായിച്ചവരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷാരൂഖിനെ ഷൊർണ്ണൂർ എത്തിച്ച് എൻഐഎ തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരൂഖ് പെട്രോൾ വാങ്ങിയ പമ്പിലും റെയിൽവേ സ്‌റ്റേഷനിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇതിന് പിന്നാലെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്.
കേരള പോലീസ് അന്വേഷണം ആരംഭിച്ച കേസിൽ ഭീകര ബന്ധം കണ്ടെത്തിയതോടെ പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് കേസ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. ഇയാളുടെ ഭീകര ബന്ധം സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Discussion about this post