ന്യൂഡൽഹി; പാകിസ്താനിലെ ജെയ്‌ഷെ കമാൻഡറായ അബ്ദുൾ റൗഫ് അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎൻ രക്ഷാസമിതിയിൽ എതിർത്ത് ചൈന. യുഎസിന്റെ പിന്തുണയോടെ ഇന്ത്യ നടത്തിയ നീക്കത്തെയാണ് ചൈന എതിർത്തത്.
ജെയ്‌ഷെ മുഹമ്മദിന്റെ ഡെപ്യൂട്ടി ചീഫും, അതിന്റെ സ്ഥാപകനായ മസൂദ് അസറിന്റെ സഹോദരനുമാണ് അബദുൾ റൗഫ് അസർ. 1267 ഉപരോധ സമിതിക്ക് മുൻപാകെ ഇന്ത്യ നൽകിയ നിർദ്ദേശമാണ് ചൈന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി തടഞ്ഞത്.
ഇന്ത്യ തേടുന്ന കൊടും ഭീകരനാണ് മസൂദ് അസർ. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും 2001 ലെ പാർലമെന്റ് ആക്രമണ കേസിലും 2016 ൽ വ്യോമസേനാ താവളം ആക്രമിച്ചതിലുമടക്കം മസൂദ് അസറിന് പങ്കുണ്ട്.
നേരത്തെയും പാകിസ്താൻ താവളമാക്കിയ ഭീകരരെയും ഭീകര സംഘടനകളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്താനുളള ഇന്ത്യയുടെയും യുഎസിന്റെയും നീക്കങ്ങൾ ചൈന ഇടങ്കോലിട്ട് മുടക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര പ്രതിരോധമന്ത്രി എസ്.ജയ്ശങ്കർ ചൈനയുടെ ഇത്തരത്തിലുള്ള പ്രവൃത്തിയെ വിമർശിക്കുകയും ചെയ്തിരുന്നു.
ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ കണക്കിലെടുക്കരുത്. എന്നാൽ ചില കുപ്രസിദ്ധ ഭീകരസംഘങ്ങളെ യുഎൻ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും രാഷ്ട്രീയ പരിഗണനകൾ ആണ് അതിന് കാരണമെന്നും ആയിരുന്നു ജയ്ശങ്കറിന്റെ വിമർശനം. ചൈനയുടെ പേര് പരാമർശിക്കാതെയായിരുന്നു ജയ്ശങ്കറിന്റെ വാക്കുകൾ.
പാകിസ്താന്റെ ഉറ്റമിത്രമാണ് ചൈന. ഈ ബന്ധത്തിന് ഉലച്ചിൽ തട്ടാതിരിക്കാനാണ് ചൈനയുടെ നീക്കമെന്ന് നേരത്തെ മുതൽ വിമർശനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും അബ്ദുൾ റൗഫ് അസറിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ആ ലിസ്റ്റിൽ സ്വാധീനം ചെലുത്തുകയായിരുന്നു.
Discussion about this post